മ്യൂണിക്ക്: പതറാത്ത ചുവടുമായി ഉൾക്കരുത്ത് വീണ്ടും പ്രകടിപ്പിച്ച് വിൻസന്റ് കോന്പനിയുടെ ബയേണ്‍ മ്യൂണിക്ക്. ജർമൻ ബുണ്ടസ് ലീഗയിൽ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്ന ബയേണ്‍ രണ്ടാം പകുതിയിൽ എതിരാളികളായ ആർബി ലെയ്പിസിഗിനിന്റെ വല കുലുക്കിയത് അഞ്ച് പ്രാവശ്യം.
20-ാം മിനിറ്റിൽ ഗോൾ വഴങ്ങിയ ബയേണ്‍ 38 മിനിറ്റിനുള്ളിലാണ് അഞ്ച് ഗോളുകൾ മടക്കിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഒലീസെ ഒരിക്കൽ കൂടി കളം വാണു. ബയേണ്‍ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളുടെയും അസിസ്റ്റ് ഒലീസെയുടെ കാലിൽ നിന്നായിരുന്നു. ഒരു ഗോൾ താരം നേടുകയും ചെയ്തു.
20-ാം മിനിറ്റിൽ റൊമുലു കാർഡോസോയിലൂടെയാണ് ലെയ്പ്സിഗ് ബയേണിനെ ഞെട്ടിച്ച് ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റിൽ സെർജ് ഗ്നാബ്രിയാണ് ബയേണിനു സമനില സമ്മാനിച്ചത്. 67-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളിലൂടെ ബയേണിനെ മുന്നിലെത്തിച്ചു. പിന്നീട് ആറ് മിനിറ്റിനിടെ ബയേണിന്റെ ശേഷിച്ച മൂന്ന് ഗോളുകളും പിറന്നു. 82-ാം മിനിറ്റിൽ ജോനാതൻ ഥാ, 85-ാം മിനിറ്റിൽ അലക്സാണ്ടർ പാവ്ലോവിച്, 88ൽ മൈക്കൽ ഒലീസെ എന്നിവരാണ് സ്കോർ ചെയ്തത്.
18 മത്സരത്തിൽനിന്ന് 16 ജയവും രണ്ട് സമനിലയും നേടി അപരാജിതരായി 50 പോയിന്റുമായി ബയേണ്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്.